Friday, 10 February 2017

ഒടുവിലായ്....!

ഒടുവിലായ് ആ കിളിവാതിൽ കടന്നു ഞാൻ നടന്നു നീങ്ങുന്നു... അങ്ങ് മേലേ നിന്ന് ഒരായിരം  ഓർമ്മകൾ എന്നെ നോക്കി നിൽക്കുന്നു... ഉച്ചവെയിൽ മണ്ടക്ക് കൊള്ളും നേരത്ത് കലാലയത്തിന്റെ പടിക്കൽ ഞാൻ... മൂന്ന് വർഷം കൊണ്ട് കെട്ടി മുറുക്കിയ വിഴിപ്പ് ഭാണ്ടം ചുമലിലേറ്റാൻ ആണ് ഉദ്ദേശ്യം..

അങ്ങനെ പതുക്കെ ആ ചില്ലുകൂട്ടിൽ എത്തിനോക്കി ഞാൻ ആ വിഴിപ്പ് ഭാണ്ടം ആവശ്യപ്പെട്ടു... പേരും നാളും പട്ടങ്ങളും മൊഴിഞ്ഞതും കെട്ടിമുറുക്കിയ വിഴിപ്പ് ഭാണ്ടം കൈയ്യിൽ വെച്ചു തന്നു... കൈപ്പറ്റി എന്നു പറഞ്ഞ് കൈരേഖ പതിച്ച് ഞാൻ അങ്ങനെ ആ വിഴിപ്പ് ഭാണ്ടം ചുമലിലേറ്റി...

പിന്നെ മെല്ലെ ആ പടവുകൾ ഓരോന്നായി ഞാൻ  കേറുന്നൂ.. പണ്ട് ഒരു പാട് പ്രതീക്ഷകളോടെ അപ്പന്റെ കൈപിടിച്ചും,  പിന്നീട്  അങ്ങ് ഇങ്ങ് ആയി മൂന്ന് വർഷം ഇതേ പടവുകൾ കയറി വന്നതും തൽസമയം ഒരു മിന്നായം പോലെ മിന്നി മറഞ്ഞു.. അങ്ങനെ പടവുകൾ കയറി മുന്നാം നിലയിൽ...

വലതു തിരിഞ്ഞു ഒരിറ്റു വെള്ളം കുടിച്ചു പതുക്കെ  നടന്നു നീങ്ങി..ജനാലകൾ കടന്നു ഞാൻ അങ്ങനെ ആ നാലുകെട്ടിനരികിൽ...

ഇന്നലെകളിലേക്കെന്നപോലെ ആ പടിക്കെട്ടു കടന്നു ഞാൻ.. നാലുകെട്ടിലെ മൂന്നു മുറികൾ ഇന്നും അതുപോലെ തന്നെ..കാതുകളിൽ പഴയ  ഒച്ചപ്പാടും  ബഹളവും കേൾക്കുന്നതു പോലെ..

ഇന്നലെകളിൽ എന്ന പോലെ മൂന്നാം ബെഞ്ചില്‍  ഇടത്തെയറ്റത്തായി ഞാൻ ഇരുന്നു...
തല ഉയർത്തി ചുറ്റും ഒന്ന് നോക്കി.. എല്ലാം പഴത് പോലെ വലിയ വ്യത്യാസം ഒന്നും ഇല്ല... ഈ നിമിഷം മറ്റേതൊരു വിദ്യാർത്ഥിയെ  പോലെ എനിക്കും, കലാലയ ജീവിതം ഒരു  തിരശീലയിൽ എന്ന പോലെ മിന്നി മറഞ്ഞു..അങ്ങനെ ഇരുന്ന എന്നെ പതിവ് എന്ന പോലെ മുറി പൂട്ടാൻ സമയമായി എന്നു പറഞ്ഞ് ജോസേട്ടന്റെ ഒരു വിളി..ഒടുവിലായ് ആ പടവുകൾ ഞാൻ ഇറങ്ങി...

പോകും വഴി ഞാനും, കട്ടപ്പനകാരനും പിന്നെ നമ്മുടെ മലപ്പുറത്തുകാരനും പഴയതുപോലെ മാഷുമായി ചില കുശലാന്വേഷണങ്ങൾ പങ്കിട്ടു..

അങ്ങനെ ആ വിഴിപ്പ് ഭാണ്ടം പേറി കായലോര കലാലയത്തിന്റെ പടിവാതിൽ കടന്നു ഞാൻ പുറത്തേക്ക്...