Saturday, 23 June 2018

അപ്പൂപ്പൻ താടി

പാറിപ്പാറി നടന്നിരുന്ന അപ്പൂപ്പൻ താടികൾ ഇന്ന് ചടഞ്ഞ് കുത്തിയിരിപ്പായി.. കാറ്റ് വന്നു വിളിച്ചിട്ടും വരാൻ കൂട്ടാക്കാതെ കണ്ട കുറ്റിക്കാട്ടിലും പാടവരമ്പത്തും മടി പിടിച്ചു കിടപ്പുണ്ട്.. ചോദിച്ചപ്പോൾ കളിക്കാൻ കൂട്ടില്ല എന്ന്..

ഒന്ന് ആലോചിച്ചാൽ അതും ശരിയാണ്.. വേനൽക്കാല അവധിക്ക് കിട്ടുന്ന ഇച്ചിരി സമയം നാലുകെട്ടിയ വീടിനുള്ളിൽ  തീർക്കുന്ന ബാല്യമാണ്  ഇന്ന് നമുക്ക് ചുറ്റും.. നാലുചുവരുകൾക്കുള്ളിൽ ഇവരെ തളച്ചിട്ടത് മൊബൈലും, ടി വിയും ആണോ അതോ "പുറത്തു പോയി കളിക്കണ്ടാ"എന്ന അമ്മമാരുടെ അന്ത്യശാസനയാണോ എന്ന് എനിക്കറിയില്ല..കാരണം എന്തു തന്നെ ആയാലും അവിടെ ഇവിടെയായ് അപ്പൂപ്പൻ താടികൾ ചടഞ്ഞു കിടക്കുന്നത് ഏറെ നാളുകളായി ഞാൻ ശ്രദ്ധിക്കുന്നു..

അങ്ങനെ ഇരിക്കേ ഒരു ദിവസം വൈകിട്ടത്തെ പതിവ് കട്ടൻ കാപ്പിയും കുടിച്ച് "മാ ഇപ്പോ വരാം" എന്ന് പറഞ്ഞു, മൊബൈലും താഴെവച്ചു ഞാൻ ഒന്ന് പുറത്തേക്ക് ഇറങ്ങി.. നടക്കുന്നതിനിടെ ഒരുപാട് അപ്പൂപ്പൻ താടികൾ കാണാമെങ്കിലും ഇടയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും ആടിയാടി നിന്ന ഒരു അപ്പൂപ്പൻ താടിയോട് മെല്ലെ ഞാൻ ചോദിച്ചു "എന്റെ കൂടെ കളിക്കാൻ പോരുന്നോ?".. ചോദിച്ചതും വീശിയ ഇളം കാറ്റിൽ  വന്ന് എന്റെ കൈക്കുമ്പിളിൽ ഇരുന്നു..

പീന്നീട് ഞങ്ങൾ കണ്ട പറമ്പിലും, തൊടിയിലും,മൂവാണ്ടൻ മാവിൻ കൊമ്പിലും, ഇടവഴിയിലും ഒക്കെ ആയി പാറിപ്പാറി നടന്നു.. ഇടയ്ക്ക് അവനെ ഒരു പൂച്ച പിടിക്കാൻ നോക്കിയെങ്കിലും പിടികൊടുക്കാതെ അവൻ എന്റെ പിറകെ കൂടി..

എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് വരാൻ കൂട്ടാക്കാതെ  അവൻ എങ്ങോ പറന്നു പോയി..

 ഇക്കാലത്ത് ഇങ്ങനെ ചില നിമിഷങ്ങൾ അപൂർവ്വമാണ്.. കൂട്ടിലടച്ച പട്ടിയെപ്പോലെ വെള്ള പൂശിയ നാലു ചുവരുകൾക്കുള്ളിലാണ് ഇന്ന് നമ്മുടെ ജീവിതം.. പഴയതുപോലെ അപ്പൂപ്പൻ താടി പറത്താനും, മഞ്ചാടിക്കുരു പെറുക്കാനും,  മണ്ണപ്പം ചുട്ടും-കണ്ണാരം പൊത്തി കളിക്കാനും, ആൽമരചോട്ടിൽ വട്ടം കൂടി  തമാശ പറയാനും ആളില്ലാതായിരിക്കുന്നു.. സമൂഹമാധ്യമങ്ങളുടെ കടന്നു കയറ്റം മനുഷ്യനെ സമൂഹത്തിൽ നിന്നും വേർപ്പിരിച്ചിരിക്കുന്നു.. തെളിച്ചു പറഞ്ഞാൽ ഒരു നാലു കെട്ടിനുള്ളിൽ നിന്ന് മറ്റൊരു നാലു കെട്ടിനുള്ളിലേയ്ക്കുള്ള ഒരു യാത്രയായി മാറിയിരിക്കുന്നു നമ്മുടെ ജീവിതം.. കുനിഞ്ഞിരുന്ന് കുനിഞ്ഞിരുന്ന് ചുറ്റും ഉള്ളത് കാണാതെയായി..

ഞാനും ഒട്ടും വ്യത്യയ്തനല്ലാ.. നാടോടുമ്പോൾ നടുവേ ഓടി ഞാനും ഇന്ന് പുറത്ത് ഇറങ്ങാതെയായി.. നാലു കെട്ടിനുള്ളിൽ ഒരു പട്ടിയെപോലെ.. കെട്ടു പൊട്ടിച്ചു ഇന്നത്തെ പോലെ ഇനി എന്നും പുറത്തിറങ്ങിയാൽ എന്താ എന്ന ഒരു ആലോചന.. വഴിയരികിൽ ചിതറി കിടക്കുന്ന മഞ്ചാടിക്കുരു പെറുക്കാൻ, ഓലപ്പന്ത് ഉണ്ടാക്കാൻ, മണ്ണപ്പം ചുടാൻ, കണ്ണ് പൊത്തി കളിക്കാൻ,  പുളി ഉറുമ്പ് കടിക്കാതെ ലൂപിക്കാ പറിക്കാൻ, കണ്ട് പറമ്പിലും, തൊടിയിലും , പാടത്തും ഒക്കെ ഓടി കളിക്കാൻ,  സന്ധ്യയ്ക്ക് അമ്പലക്കുളത്തിൽ മുങ്ങി നിവരാൻ, അങ്ങനെ ഇന്നലെ കണ്ട അപ്പൂപ്പൻ താടി പോലെ പുറത്തു പാറിപ്പാറി നടക്കാൻ ഒരു മോഹം..