Saturday, 3 August 2019

ഒരിക്കൽ കൂടി.

വർഷങ്ങൾക്കു മുമ്പ് അപ്പൂപ്പന്റെ കൈ പിടിച്ച് നാട്ടിൻപുറങ്ങളിലെ ഇടവഴിയിലൂടെ ഞാൻ നടക്കുമായിരുന്നു.. കുട്ടിക്കുപ്പായവും മുട്ടോളം എത്താത്ത വള്ളി നിക്കറും ഇട്ട് അപ്പൂപ്പന്റെ വിരലിൽ തൂങ്ങി, നടന്നു നടന്നു തെളിഞ്ഞ ഇടവഴിയിലൂടെ റാവുചേട്ടന്റെ പേരക്കുട്ടിയായി നടന്നിരുന്ന കാലം..

രാവിലെ ഇറങ്ങും വഴി പറമ്പിലെ ലൂപിക്കമരത്തിൻ കീഴിൽ വീണുകിടക്കുന്ന ലൂപിക്ക വാരി കീശയിൽ ഇടുമായിരുന്നു.. പിന്നീട് ഓരോ ലൂപിക്ക കഴിച്ചുകൊണ്ടായിരുന്നു നടത്തം.. പുത്തൻ ഷൂസിട്ട് നടക്കുമ്പോൾ, പിന്നിൽ പതിയുന്ന കാൽപ്പാടുകൾ കണ്ടു ഞാൻ സന്തോഷിക്കുമായിരുന്നു.. പോകും വഴി ഏതോ വലിയ മരത്തിന്റെ വേരിൽ കാലുതട്ടി ഞാൻ താഴെ വീണു.. വീണു കിടക്കുന്ന എന്നെ എഴുന്നേൽപ്പിച്ചു അപ്പുപ്പൻ പറഞ്ഞു "നേരേ നോക്കി നടക്കണം" എന്ന്.. അങ്ങനെ രാവിലത്തെ നടത്തം സ്ക്കൂൾ ബസ്സിന്റെ വാതിൽപ്പടി വരെ..

ഞാൻ വരുന്നതും കാത്ത് എന്നും വൈകിട്ട് ആ ഇടവഴിക്കരികിലായ് അപ്പൂപ്പൻ കാത്ത് നിൽക്കുമായിരിന്നു.. സ്കൂൾ ബസ്സിന്റെ പടിയിറങ്ങി വീണ്ടും അപ്പുപ്പന്റെ വിരലിൽ തൂങ്ങി ഇടവഴിയിലേക്ക്.. പോകും വഴി വടക്കേ പറമ്പിൽ ഓലമെടയുന്നതും, ചകിരി എടുക്കാൻ തൊണ്ട് തല്ലുന്നതും ഞാൻ എന്നും കാണുമായിരുന്നു.. നടന്നു നടന്നു തോടിനു കുറുകെയുള്ള പാലത്തിൽ എത്തുമ്പോൾ ചെറുമീനുകളെ നോക്കി ഞാൻ കൊഞ്ഞനം കുത്തുമായിരുന്നു... പിന്നീട് അങ്ങോട്ട് ഒരു കഥപറച്ചിലാണ് ക്ലാസിലെ ഓരോ നിമിഷവും അതുപോലെ അപ്പുപ്പന്റ കാതിലേയ്ക്ക്.. കഥപറച്ചിലിന് ഉത്തേജനം എന്ന പോലെ ഇടയ്ക്കിടെ അപ്പുപ്പന്റെ വക മൂളലും, തലയാട്ടലും.. കഥയുടെ അവസാനം "അമ്മൂമ്മ" എന്ന് വിളിച്ച് ഇടവഴി വന്നുക്കേറുന്ന വീട്ടിലെ പറമ്പും, മുറ്റവും കഴിഞ്ഞ്, പുത്തൻ ഷൂസ് എങ്ങോ ഊരികളഞ്ഞ്, ബാഗ് എവിടെയോ വലിച്ചെറിഞ്ഞു നേരേ അടുക്കളയിലേയ്ക്ക്.. അടുക്കളയിലെ കുട്ടി ദോശയ്ക്ക് മുന്നിലേക്ക് ഓടി വന്നു അങ്ങനെ ആ നടത്തം ഞാൻ പൂർത്തിയാക്കും..

കാവിൽ വിളക്ക് വെക്കാൻ സന്ധ്യക്ക് വീണ്ടും ഇടവഴിയിലൂടെ നടക്കുമായിരുന്നു... പച്ചക്കറി പന്തൽ നിറഞ്ഞു നിന്ന പാടത്തിന് അരിക്കത്തു കൂടിയായിരുന്നു ഈ ഇടവഴി.. ഇടവഴിലൂടെ നടക്കുമ്പോൾ തൂങ്ങി കിടക്കുന്ന പടവലവും, പയറും, പാവയ്ക്കയും, തൊട്ട് താഴെ ചുമന്നു തുടുത്ത ചീരയും ഒക്കെ കാണുമായിരുന്നു.. ഇതേ ഇടവഴിയിൽ എവിടെയോ ആയിരുന്നു ഞാൻ മഞ്ചാടിക്കുരുവും കാണാറുള്ളത്.. അങ്ങനെ ആ ഇടവടവഴിയിലെ നടത്തം നേരേ കാവിലേയ്ക്ക്..

ഇടയ്ക്കു കണ്ട മഞ്ചാടിക്കുരു പെറുക്കാൻ, കാവിൽ വിളക്ക് വെച്ച ശേഷം ഞാൻ ആ ഇടവഴിയിലൂടെ മുമ്പേ നടക്കും.. കൊഴമണ്ണിൽ കാലുക്കുത്തിയതും ഞാൻ ഒരു അലർച്ച.. ഒച്ച കേട്ട് ഓടിയെത്തിയ അമ്മൂമ്മ കാണുന്നത് കാലുപൊക്കിപിടിച്ചു വാവിട്ടു കരയുന്ന എന്നെ.. കാലുനോക്കി കഴിഞ്ഞ് അമ്മൂമ്മ പറഞ്ഞു " ഇത്ര ഉള്ളോ ഇതൊരു കാക്കമുളള് അല്ലേ".. കാക്കമുള്ള് വലിച്ചൂരി തടവിതന്നെങ്കിലും ഞാൻ കരച്ചിൽ നിർത്തിയില്ലാ.. പിന്നീട് ആ കരച്ചിൽ നിന്നത് ഇടവഴിയിൽ അങ്ങ് ഇങ്ങയി ചിതറിക്കിടക്കുന്ന മഞ്ചാടിക്കുരു കണ്ടാണ്.. കണ്ട മാത്രയിൽ കൈയിൽ കിട്ടിയതെല്ലാം ഞാൻ വാരി കീശയിലിട്ടു, ബാക്കി ഉള്ളത് കുറച്ച് അപ്പുപ്പൻ എനിക്ക് പെറുക്കി തന്നു.. പോകും വഴി എന്നും ഞാൻ ഒരു ചെരിഞ്ഞ തെങ്ങിൽ ഓടി കയറി ഊർന്നിറങ്ങുമായിരുന്നു.. അങ്ങനെ വീട്ടലെ പിൻവാതിലിൽ എത്തുംവരെ നീളുന്ന ഒരു ഇടവഴി സഞ്ചാരം..

അതുകൊണ്ട് ഒന്നും ഒരു ദിവസത്തെ ഇടവഴി സഞ്ചാരം തീരുന്നില്ല... അതുകഴിഞ്ഞ് പിന്നെ ദീപാരാധന തൊഴാൻ അമ്പലത്തിൽ പോകാനും ഇതു പോലൊരു ഇടവഴിയിലൂടെ അപ്പുപ്പന്റെ വിരലിൽ തൂങ്ങി ഞാൻ നടക്കുമായിരുന്നു.. പോകും വഴി എന്നും ഒരു ചേട്ടൻ തലയിൽ തലോടി "അമ്പലത്തിൽ പോകുവാണൊ?" എന്ന് ചോദിക്കുമായിരുന്നു.. ചീകി ഒതുക്കിയ തലമുടി കളഞ്ഞതിന്റെ ദേഷ്യം ഉള്ളിൽ ഒതുക്കി "ങ" എന്ന് ഞാൻ മറുപടി കൊടുക്കുമായിരുന്നു.. അങ്ങനെ ആ ഇടവഴിയും കടന്ന് ടാറിട്ട റോഡിലൂടെ നേരേ എത്തിചേരുന്നത് അപ്പൂപ്പൻ പണികഴിപ്പിച്ച അമ്പലത്തിലെ കാണിക്കവഞ്ചിക്കടുത്താണ് .. അവിടെ വട്ടം കൂടിയിരിക്കുന്ന ഒരു പറ്റം തലനരച്ചവർക്കിടയിൽ ഞങ്ങൾ ചെന്നിരിക്കുന്നതൊടെ ആ നടത്തം അവിടെ തീരുന്നു..

ദീപാരാധന കഴിഞ്ഞ് വീട്ടിലേക്ക് പോകാനും അതേ ഇടവഴി നടത്തം.. ചുറ്റും കൂരാക്കൂരിരുട്ട്, ഇരുണ്ട വഴികളിൽ എന്റെ ബലം കൈപിടിച്ചു കൂടെ നടക്കുന്ന അപ്പൂപ്പൻ തന്നെയായിരുന്നു.. എന്നാൽ ഞങ്ങൾക്ക് കൂട്ടായി എന്നും ചന്ദ്രന്റെ വെള്ളിവെട്ടവും, മിന്നാമിനുങ്ങളുടെ നുറുങ്ങു വെട്ടവും എന്നും ഉണ്ടായിരുന്നു.. ആ നടത്തം വീടിന്റെ വാതിൽപടി എത്തുന്നതോടെ ഒരു ദിവസത്തെ ഇടവഴി നടത്തം പൂർണ്ണം.. ഇങ്ങനെയൊക്കെ തന്നെയായിരുന്നു ഒട്ടുമിക്ക ദിവസവും.. എന്തിനും ഏതിനും പച്ചപുതച്ച ഇടവഴിലൂടെ നടന്ന കാലം.. എന്റെ ബാല്യം..

കാലങ്ങൾ പലതും കടന്നു പോയി.. റാവു ചേട്ടന്റെ പേരക്കുട്ടി വല്ലാണ്ടങ്ങു വളർന്നു.. വള്ളി നിക്കറു മാറി പാന്റായി വേഷം.. അപ്പൂപ്പന്റെ വിരലിൽ തൂങ്ങി നടന്ന ഞാൻ അപ്പന്റെ തോളോട് തോൾ ചേർന്നു നടക്കുന്ന പ്രായം.. എന്റെ യൗവ്വനം..

അങ്ങനെ കുറേ വർഷങ്ങൾക്കു ശേഷം..പിന്നിട്ട വഴികളിൽ വീണ്ടും ഇന്ന് ഞാൻ..

പച്ച പുതച്ച ഇടവഴികൾ ഇന്ന് എങ്ങോ മാഞ്ഞുപോയി.. പത്തൽ വേലികൾ മാറി മതിലുകളായി.. കാലാനുസൃതമായ മാറ്റങ്ങൾ അങ്ങനെ കുറേ ഏറെ..

നടത്തം മതിയാക്കി ആഡംബര കാറുകളിൽ യാത്ര പതിവാക്കിയ മനുഷ്യന് ടാറിട്ട റോഡ് ഒരു ശീലമായി.. പുക മയമായി കറുത്തിരുണ്ട ടാറിട്ട റോഡിലൂടെതന്നെയാണ് എന്റെ യാത്രകളും.. എന്നാൽ ഓർമ്മകൾ പുതുക്കാൻ ഇന്നലെ നടന്ന ഇടവഴികളിൽ കുറച്ച് കഷണം ഇന്നും ഉണ്ട്.. കാലങ്ങൾ പിന്നിലാക്കിയ ഒരുപാട് ഓർമ്മകൾ തേടി ഒരിക്കൽ കൂടി ആ ഇടവഴിയിൽ ഇന്നു ഞാൻ..

പഴയത് പോലെ മുറ്റത്തെ ലൂപിക്ക മരത്തിനു ചോട്ടിലായിരുന്നു ഞാൻ ആദ്യം നടന്നടുത്തത്..എന്നാൽ ഒരായിരം ലൂപിക്ക പെറ്റിട്ട ലൂപിക്കാ മരം ഇന്ന് ഉണങ്ങി നിൽക്കുന്നത് ഞാൻ കണ്ടു.. ഉണങ്ങിയ ലൂപിക്കാ മരം കണ്ട് നടന്നു നീങ്ങിയ ഞാൻ പഴയത് പോലെ പിന്നിലേക്ക് തിരിഞ്ഞു.. ഇടവഴിയിലെ വെള്ള മണ്ണിൽ എന്റെ കാൽപ്പാടുകൾ പതിയുന്നതും നോക്കി നടന്നു.. പതിവ് പോലെ പാതി വഴിയിൽ എവിടെയോ വലിയ മരത്തിന്റെ വേരിൽ തട്ടി ഞാൻ വീണു.. വീണപാടെ ഞാൻ കരഞ്ഞത് വീഴ്ചയുടെ ആഘാതം കൊണ്ടല്ലായിരുന്നു മറിച്ച് പണ്ടത്തെപോലെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ആ കരങ്ങൾ ഇന്ന് എന്റെ കൂടെ ഇല്ല എന്ന് ഓർത്തപ്പോളാണ്.. അതെ അപ്പുപ്പന്റെ വിരലിൽ തൂങ്ങി നടന്ന ഞാൻ ഇന്ന് ഒറ്റയ്ക്കാണ് ഈ ഇടവഴിയിൽ.. "ഏകാന്തത", കാലം എനിക്കായ് മാറ്റിവെച്ച വലിയ മാറ്റം..

ഒറ്റയ്ക്ക് നടക്കും വഴി ഞാൻ കണ്ടു വടക്കേ പറമ്പിൽ ഒരു നിശബ്ദത, പണ്ടത്തെ പോലെ ഓല മേയുന്നതോ, ചകിരി എടുക്കാൻ തൊണ്ട് തല്ലുന്നത്തോ ഒന്നും തന്നെ ഇല്ലാ..അങ്ങനെ നടന്നു നടന്നു തോടിനു കുറുകെയുള്ള പാലത്തിൽ നിൽക്കുമ്പോൾ ഞാൻ കണ്ടത് എന്നെ നോക്കി കൊഞ്ഞനംകുത്തുന്ന മീനുകൾ അല്ല മറിച്ച്, മാലിന്യം നിറഞ്ഞു ചലനശേഷി നഷ്ടപ്പെട്ട കിടക്കുന്ന ഒരു തോടായിരുന്നു.. മാറ്റങ്ങൾ ഒരുപാട് കണ്ടു നടന്ന വീടിനു മുറ്റത്ത് എത്തിയതും ഒട്ടും തന്നെ മാറ്റം ഇല്ലാതെ "അമ്മൂമ്മ" എന്ന് വിളിച്ച് ഞാൻ അടുക്കളയിലേക്ക് ഓടി.. പഴയത്പോലെ എന്നേയും കാത്ത് ചൂട് കുട്ടി ദോശ...

കാവിൽ വിളക്ക് വെക്കാൻ പോകുന്ന ഇടവഴിയും ആകെ അങ്ങ് മാറി.. പച്ചക്കറി പന്തൽ നിറഞ്ഞ പാടം നികത്തി മണിമാളികകൾ പണികഴിപ്പിച്ചു കഴിഞ്ഞിരിക്കുന്നു.. ചെരുപ്പ് ഇട്ട് ശീലിച്ച മനുഷ്യനിടയിലേക്ക് കാക്കമുള്ള് ഇപ്പോൾ കടന്നുവരാറില്ലാ.. പെറുക്കി എടുക്കാൻ ആളില്ലാത്ത കൊണ്ടാണൊ എന്നറിയില്ല മഞ്ചാടിക്കുരുവും ഈ വഴി എങ്ങും ഇപ്പോൾ കാണാറില്ല.. മൊത്തത്തിൽ എല്ലാം അങ്ങ് മാറിയത് പോലെ.. ഒരു തോന്നൽ...

കാലത്തിന്റെ മാറ്റങ്ങളേക്കാൾ മനുഷ്യൻ സൃഷ്ടിച്ച മാറ്റങ്ങൾ കണ്ണ് നനയ്ക്കുന്നു.. വികസനം എന്ന് പേര് വിളിച്ച് മൊത്തത്തിൽ മുഖഛായ തന്നെ മാറ്റുമ്പോൾ തനത് ആത്മാവ് എങ്ങോ മാഞ്ഞു പോകുന്ന പോലെ ഒരു തോന്നൽ.. ഇല്ലായ്മയിലും കാണുന്ന കൊച്ചു കൊച്ചു സന്തോഷങ്ങൾ ഇന്ന് ഇല്ലാണ്ടായതുപോലെ ഗ്രാമത്തിലെ ഗ്രാമീണ ഭംഗി വല്ലാതങ്ങു മങ്ങിയതുപ്പോലെ.. സന്തോഷം നിറഞ്ഞ സ്നേഹബന്ധങ്ങൾക്ക് നാലു ചുവരുകെട്ടി പടിയടച്ചു പിണ്ടം വെക്കുന്ന കാലം.. വികസനവിരോധിയോ, പിൻതിരിപ്പിൻ മൂരാച്ചിയോ ഒന്നും അല്ല എന്നാലും ഒരിക്കൽ കൂടി ആ കൊച്ചു കൊച്ചു സന്തോഷങ്ങൾ ആസ്വദിക്കാൻ ഒരു മോഹം..
.
.
.
.
.
വിശ്വഭായ്.

7 comments:

Shalu Devasia said...

ബല്യത്തിന്റെ ഓർമകളിലേക്ക് തിരികെ കൊണ്ടുപോകാൻ വരികൾക്ക് കഴിഞ്ഞു.... നന്ദി 😍

Rashima said...

Nice one da...heart touching one

Unknown said...

Super da.. nice story😍 keep going👍

Unknown said...

Nice story

Unknown said...

Parayan vakkukal illa.karanju poyi.orikal Kodi nammude appupan munnil vannu Nina pole.superb dear.

Poojalekshmi Bhatt said...

😍

zeligpachl said...
This comment has been removed by a blog administrator.